പൂവഴികൾ തേടി ....



പറഞ്ഞതും അറിഞ്ഞു കേട്ടതുമായ സ്ഥലങ്ങളിലേക്ക് നാടുവിടാനുള്ള സ്വപ്നം കാണൽ ടെൻഡൻസി ബാലരമ മാത്രം കൂട്ടുണ്ടായിരുന്ന കുട്ടികാലത്തെ ആരംഭിച്ചിരുന്നു. തണുപ്പും വെയിലും ശരീരത്തിലേക്ക് ആവാഹിച്ചു സ്വയം മറന്ന ഉൾനാടൻ യാത്രകളോടെന്നും മൊഹബത്തായിരുന്നു.പക്ഷേ ഒരു പെണ്ണായി പോയതു കൊണ്ട് മാത്രം യാത്രകൾ പുകഞ്ഞു നീറുന്ന അഗ്നി പർവതം  കണക്കെ അങ്ങനെ നിലകൊണ്ടു. ഇടയ്ക്കൊക്കെ പ്രതിഷേധങ്ങളായി ലാവ പൊട്ടിത്തെറിക്കുമ്പോൾ നിശബ്ദയായി ചട്ടിയോടും കലങ്ങളോടും കഥ പറയുന്ന  അമ്മകുളിരിൽ അലിഞ്ഞു ചേരും. ദേശദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപദങ്ങളിലേക്ക് വളഞ്ഞു പുളഞ്ഞു നടത്തിയിരുന്ന  സ്വപ്ന യാത്രകളുടെ കളരിയിൽ നാഥനില്ലാതെ വന്നതോടുകൂടി വന്നവഴികളിലൂടെ  ഇടയൊക്കെപ്പോഴോ  തിരിച്ചു നടക്കാൻ തുടങ്ങി.

തിരികെയൊരു യാത്ര ... പൊട്ടിയ സ്ലേറ്റും, കല്ലുപെൻസിലും കൈയിൽ പിടിച്.. മഷിത്തണ്ടും, അപ്പുപ്പൻതാടിയും, മഞ്ചാടിമൂത്തുകളുമൊപ്പം കൂട്ടി ഇറങ്ങിയോടുവാൻ അവസാനബെല്ലും കാത്തുനിൽക്കുന്ന ക്ലാസ് മുറിയിലേക്ക്‌. സൈക്കിൾ ചാട് ഉരുട്ടിയോടുന്ന  ചേട്ടന്റെ പുറകെ തേനുണ്ടയും പുളിമുട്ടായിയും നാരങ്ങാ മുട്ടായിയും പുല്ലു മുട്ടായിയും നുണച്ചിറക്കിയ ബാല്യകാലങ്ങളിലേക്ക്‌... തനിച്ചൊരു യാത്ര ... പൂപ്പൽ പിടിക്കാത്ത ഓർമകളിൽ ഒരു എട്ടാംക്ലാസ്സുകാരി കൂട്ടുകാർക്കൊപ്പം കുപ്പിവളകഷ്ണം ഉള്ളം കൈയിൽ വെച്ച് പൊട്ടിച് സ്നേഹം നോക്കുകയാണ്. അവൾക്കെന്നും പ്രണയം വളഞ്ഞു പുളഞ്ഞു കിടക്കുന്ന നട്ടുവഴികളോടും, കയ്യാല പച്ചകളോടുമായിരുന്നു. വാഴക്കൂമ്പിൽ നിന്നും അടർത്തിയ തേൻപോളയിലെ സ്വാദേറിയ തേൻതുള്ളികൾ രുചിച് ... സാറ്റും,അക്കും,ഇട്ടൂലി സെറ്റിപ്പിനുമൊക്കെ കളിച്ചു..  മടലുബാറ്റും റബർപന്തും പിടിച്സിക്സർ പറപ്പിക്കാൻ തെങ്ങിൻതോപ്പിലേക്ക്ഓടുന്ന ചേട്ടനൊപ്പം അവളും തിരികെയോടുകയാണ്പുന്നയ്ക്ക സെന്റിന്റെയും കണ്ണാംന്തളി പൂക്കളുടെയും ഗന്ധമാണ് അവളുടെ ഓർമകുടുക്കൾക്ക്. ഇറയത്തെ പുല്ലുപായയിലിരുന്ന്മുത്തശ്ശി കഥ കേൾക്കുകയാണ് അവളിപ്പോഴും.


എങ്കിലും ഒരു കിടിലോൽക്കിടിലൻ യാത്ര പോണം. ഖലീൽ ജിബ്രാന്റെ പാട്ടുകൾ കേട്ട് സിൽവിയ പ്ലാത്തിന്റെ ട്യൂലിപ്സ് പൂക്കളെ പ്രണയിച്. ദിവസങ്ങൾ കടന്നുപോകട്ടെ .. ദിനരാത്രങ്ങളും .. എങ്കിലും സ്വപ്നത്തിലീപുഴ എന്നുമുണ്ട് . നീയും ഞാനും തുപ്പാലം കൊത്തികളും പിന്നെയീ ചുവന്ന മഞ്ചാടിമണികളും.

Comments